ജോൺ എന്ന പലശിക്കരാന്റെ സഹായിയായ സക്കറിയ / കറിയയെ മരിച്ച നിലയിൽ കണ്ടെത്തുന്നു. കുറ്റകൃത്യങ്ങൾ നിറഞ്ഞ കറിയയുടെ ജീവിതം അയാളുമായി ബന്ധപ്പെട്ട കുറച്ചു ആളുകളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. ഡോൺ പാലത്തറയുടെ കഥയെ ആസ്പദമാക്കി Alex ജോസഫിന്റെ തിരക്കഥയിൽ അഭിലാഷ് എസ്. കുമാർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘ചട്ടമ്പി’ ഈ മനുഷ്യനെയും ചുറ്റുമുള്ള ആളുകളെയും കുറിച്ചാണ്.
കറിയയുടെ കോപസ്വഭാവം ജോലിക്ക് യോജിച്ചതായിരുന്നു. ജോൺ കറിയയെ നന്നായി തന്നെ പൈസ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ ജോണിനൊപ്പം ജോലി ചെയ്യുന്നതിനിടയിൽ കറിയ നേരിടുന്ന നിരന്തരമായ വിവേചനം കറിയയെ അലട്ടുന്നു. ഇത് ഇരുവരും തമ്മിൽ ഉള്ള ബന്ധത്തിൽ വിള്ളൽ നിൽക്കുന്നു.
ഒരാൾ എങ്ങനെ ഗുണ്ടയായി മുദ്രകുത്തപ്പെടുന്നു എന്നതിന്റെ മറുവശം കാണിക്കാൻ ശ്രമിക്കുന്ന ചിത്രം നല്ല രീതിയിൽ തന്നെ ആരംഭിക്കുന്നുണ്ടെങ്കിലും, കറിയയോട് പ്രേക്ഷകന് സഹാനുഭൂതി തോന്നിക്കാനുള്ള ഒരു സീന് പോലും ഇല്ല എന്നത് വലിയ ഒരു പോരായിമയാണ്. അക്രമാസക്തനായ ഒരു മനുഷ്യന്റെ അവസാന നാളുകളെക്കുറിച്ചുള്ള കഥയായി മാത്രം ഒതുങ്ങുന്നു.
![Guru Somasundaram](https://usercontent.one/wp/www.plumeriamovies.com/wp-content/uploads/2022/09/Guru-Somasundaram.png?media=1702573139)
ഒരു സീനിൽ ജോൺ മുനിയാണ്ടിയെ പറ്റിയും പൊതുവെയും പറയുന്ന സംഭാഷണം
“നിനക്ക് എന്താടാ ആ പാണ്ടിക്കാരുമായി ഇടപാട്? നീ മുനിയാണ്ടിയുടെ പുറകെ നടന്നോ. അവനെ നമ്പാൻ കൊള്ളില്ല. വെറുതെ വിട്ടാൽ കണ്ട പാണ്ടിക്കാർ നാട്ടിൽ കയറി മെനങ്ങും”
മറ്റൊരു സീനിൽ മുനിയാണ്ടി അതിനുത്തരം എന്ന രീതിയിൽ പറയുന്നത് –
“അയാൾ പറഞ്ഞത് സത്യമാണ്”
വർഗ ചൂഷണത്തെക്കുറിച്ചു പ്രസ്താവന പറയാൻ വന്ന ഒരു സിനിമയിലെ സംഭാഷണം ആണ് എന്നതാണ് ഇതിലെ തമാശ വശം.
കേന്ദ്രകഥാപാത്രമായ കറിയ എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി ശോഭിക്കുന്നു. എവിടെയൊക്കെയോ കണ്ടു മറന്ന പോലെ ഉള്ള ഒരു കഥാപാത്രത്തെ ശ്രീനാഥ് ഭാസി നന്നായി അവതരിപ്പിച്ചു. ചെമ്പൻ വിനോദ് ജോസ്, ജോൺ എന്ന കഥാപാത്രത്തെ തന്റെ തനത് ശൈലിയിൽ മികച്ച രീതിയിൽ അവതരിപ്പിച്ചു. ബേബിയായി ബിനു പപ്പു നല്ല പ്രകടനമായിരുന്നു. അതേപോലെ മനസ്സിൽ തങ്ങുന്ന സിസിലി എന്ന കഥാപാത്രത്തിൽ ഗ്രേസ് ആന്റണി.
നന്നായി എഴുതിയ കഥാപാത്രങ്ങളും മികച്ച അവതരണവും ഉണ്ടായിരുന്നിട്ടും ചട്ടമ്പി എവിടെയോ ഒരു പൂർണതയിൽ എത്താത്തത് പോലെ അവസാനിക്കുന്നു. കുറച്ചു സമയം കൊണ്ട് ഒരുപാട് കഥാപാത്രങ്ങളെ ഉള്കൊള്ളിക്കുകയും അതിൽ മിക്കവരും കറിയയുടെ ആവേശം കാണിക്കാനുള്ള കഥാപാത്രങ്ങളായി ഒതുങ്ങി പോകുന്നു. കഥാപാത്രങ്ങൾ മനസ്സിൽ നിൽക്കുന്നില്ല. സിനിമയുടെ അവസാനം യഥാർത്ഥ കുറ്റവാളിയെ വെളിപ്പെടുത്തുമ്പോൾ പോലും ഒരു ഞെട്ടൽ ഉണ്ടാക്കുവാൻ കഴിയുന്നില്ല. ചട്ടമ്പി കൂടുതലും വർക്ക് ആകുന്നതു വർഗ ചൂഷണത്തെക്കുറിച്ചുള്ള ഒരു പ്രസ്താവന എന്ന രീതിയിൽ ആണ്. പക്ഷെ അതും പ്രേക്ഷകനെ ചിന്തിക്കാൻ ഉള്ള സാവകാശം സിനിമ കൊടുക്കുന്നില്ല.
![Grace Antony in Chattambi](https://usercontent.one/wp/www.plumeriamovies.com/wp-content/uploads/2022/09/Grace-Antony-840x410.png?media=1702573139)
![Malayalam Movie PR Agency](https://usercontent.one/wp/www.plumeriamovies.com/wp-content/uploads/2019/08/Malayalam-Movie-PR-Agency.jpg?media=1702573139)
“No good movie is too long and no bad movie is short enough” – Roger Ebert
Be the first to comment on "Chattambi (Movie Review): A Missed Chance"